10/05/2026
പതിവായി മീൻ പിടിക്കാൻ പോകുന്ന കടല്‍. അന്നും മാറ്റമൊന്നുമുണ്ടായില്ല. അത്യാവശ്യം വേണ്ട വെള്ളവും ഭക്ഷണവും അടക്കമുള്ള സാധനങ്ങളും കൊണ്ടാണ് പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളി സാല്‍വഡോർ അല്‍വാരെംഗ വീട്ടില്‍ നിന്നും ഇറങ്ങിയത്.
പക്ഷേ അദ്ദേഹം പിന്നീട് ഒരു കണ്ടെത്തുമ്പോഴേക്കും ഒരു വർഷവും രണ്ട് മാസവും കടന്ന് പോയിരുന്നു. അതിനിടെ പസഫിക് സമുദ്രത്തിന്‍റെ പകുതിയും അദ്ദേഹം കടന്നിരുന്നു. ഒടുവില്‍ 10,000 കിലോമീറ്ററിലധികം അകലെയുള്ള മാർഷല്‍ ദ്വീപുകളിലെ എബോണ്‍ അറ്റോളില്‍ അദ്ദേഹം കരയ്ക്കിറങ്ങി. അദ്ദേഹത്തിന്‍റെ അതിജീവന കഥ ലോകമെമ്പാടുമുള്ളവരെ അത്ഭുതപ്പെടുത്തി.
സഹായിയോടൊപ്പം ഒരു മത്സബന്ധന യാത്ര
2012 നവംബറിലാണ്, സാല്‍വഡോർ അല്‍വാരെംഗ മെക്സിക്കോ തീരത്ത് നിന്ന് ഒരു പതിവ് മത്സ്യബന്ധന യാത്ര ആരംഭിക്കുന്നത്. എല്‍ സാല്‍വഡോറില്‍ നിന്നുള്ള ആ പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയോടൊപ്പം 22 വയസ്സുള്ള എസെക്വിയല്‍ കോർഡോബ എന്ന യുവസഹായിയുമുണ്ടായിരുന്നു. ചിയാപാസ് തീരം വിട്ട് അധികം താമസിയാതെ, അവരുടെ ചെറിയ ഫൈബർഗ്ലാസ് ബോട്ട് ഒരു ശക്തമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. കൊടുങ്കാറ്റില്‍ അകപ്പെട്ട ബോട്ടിന്‍റെ മോട്ടോറും ഇലക്‌ട്രോണിക് ഉപകരണങ്ങളും തകർന്നു. ഇതോടെ ദിക്കറിയാതെ ഇരുവരും നടുക്കടലില്‍ അകപ്പെട്ടു. ഇതിനകം അവർ കരയില്‍ നിന്നും വളരെ ദൂരെയെത്തിയിരുന്നു. യന്ത്രങ്ങളെല്ലാം തകർന്നതിനാല്‍ കാറ്റിന്‍റെ ഗതിക്കനുസരിച്ച് മുന്നോട്ട് നീങ്ങുക മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി.
സഹായിയുടെ മരണം
ആദ്യ ദിവസങ്ങളില്‍ തന്നെ കൊണ്ടുവന്ന ഭക്ഷണവും വെള്ളവും തീർന്നിരുന്നു. ആദ്യമൊക്കെ കൈകൊണ്ട് മീൻ പിടിച്ചും പച്ച ആമകള്‍, ജെല്ലിഫിഷ്, കടല്‍പ്പക്ഷികള്‍ എസെക്വിയല്‍ കോർഡോബയുടെ ആരോഗ്യം നാള്‍ക്കുനാള്‍ മോശമായി. ഒടുവില്‍ അവൻ മരണത്തിന് കീഴടങ്ങിയെന്ന് സാല്‍വഡോർ പറഞ്ഞു.
438 ദിവസങ്ങള്‍ക്ക് ശേഷം കര
ഭക്ഷണവും വെള്ളവുമില്ലാതെ ദിക്കറിയാതെ നീങ്ങിയ ബോട്ടിലിരുന്ന് തന്‍റെ മാനസികനില തെറ്റാതിരിക്കാൻ സാല്‍വഡോറിന് കഠിനമായ ശ്രമങ്ങള്‍ വേണ്ടിയിരുന്നു. അദ്ദേഹം തന്നോട് തന്നെ സംസാരിച്ചു തുടങ്ങി. കുടുംബ ഓർമ്മകള്‍ അയവിറത്തു. ഒരിക്കല്‍ പോലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അദ്ദേഹം കര കണ്ടെത്തി. എന്നാല്‍ അതിനകം യാത്ര തുടങ്ങി 438 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഒടുവില്‍ 2014 ജനുവരിയില്‍, സാല്‍വഡോർ അല്‍വാരെംഗയുടെ ബോട്ട് യാത്ര ആരംഭിച്ച സ്ഥലത്ത് നിന്ന് 10,000 കിലോമീറ്ററിലധികം അകലെയുള്ള മാർഷല്‍ ദ്വീപുകളിലെ എബോണ്‍ അറ്റോളില്‍ കരയ്ക്കടിഞ്ഞു. ഈ സമയം തീരത്തുണ്ടായിരുന്നവർ സൂര്യതാപമേറ്റ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്ഷീണിതനായി മരണത്തോട് മല്ലിട്ട ഒരാളെയാണ് ബോട്ടില്‍ കണ്ടെത്തിയത്. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സാല്‍വഡോർ. ആ ശരീരത്തില്‍ ആകെ അവശേഷിച്ചിരുന്നത് ശ്വാസം മാത്രമായിരുന്നു.
പുസ്തകങ്ങളും ഡോക്യുമെന്‍ററികളും
സാല്‍വഡോർ പറഞ്ഞ കഥ പക്ഷേ, നാട്ടുകാർക്ക് വിശ്വസനീയമായി തോന്നിയില്ല. ഓസ്ട്രേലിയയ്ക്ക് അടുത്തുള്ള മാർഷല്‍ ദ്വീപുകളിലേക്ക് മെക്സിക്കോയില്‍ നിന്നും ഒരു ബോട്ടില്‍ ഒരാള്‍ വന്നെത്തുകയെന്നത് സ്വപ്നത്തില്‍ പോലും കരുതാൻ പറ്റാത്ത കാര്യം. അതും വെള്ളവും ഭക്ഷണവും ഇല്ലാതെ 438 ദിവസം. എന്നാല്‍, സാല്‍വഡോറിന്‍റെ കഥ വാർത്തയായി. പിന്നാലെ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പസഫിക് ഡ്രിഫ്റ്റ് പാറ്റേണുകളും സാല്‍വഡോറിന്‍റെ ശാരീരികാവസ്ഥയും കഥയുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നുവെന്ന് വിദഗ്ദർ പറഞ്ഞു. ഒടുവില്‍ തന്‍റെ സഹായി ഇല്ലാതെ സാല്‍വഡോർ മെക്സിക്കോയില്‍ തിരിച്ചെത്തി. രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാധാരണമായ അതിജീവന കഥകളിലൊന്നായി സാല്‍വഡോർ അല്‍വാരെംഗയുടെ ജീവിതം. ആ 438 ദിവസങ്ങളെ കുറിച്ച് പിന്നീട് പുസ്തകങ്ങളും ഡോക്യുമെന്‍റികളും നിർമ്മിക്കപ്പെട്ടു.